തിരിച്ചറിവുകൾ
ഗിരി, ഞാൻ അനുപമ ആണ്. മാലതിയുടെ കൂടെ വർക്ക് ചെയ്യുന്നത് .
ഫോൺ തുടരെ റിങ് ചെയ്യുന്നത് കണ്ടു എടുത്തതാണ്ഈ ഗിരി.
ആ മനസ്സിലായി. എന്താണ് അനുപമ?
ഗിരി ഒന്ന് സിറ്റി ഹോസ്‌പിറ്റൽ വരെ വരാമോ?മാലതി ഓഫീസിൽ വച്ച് ഒന്ന് തല കറങ്ങി വീണു.
അയ്യോ എന്ന പറ്റിയത്?
ഹേയ് പേടിക്കാനൊന്നും ഇല്ല. ബിപി കൂടിയതാണെന്ന ഡോക്ടർ പറഞ്ഞത്.
ഓക്കേ. ഞാൻ ഉടനെ വരാം.
ഗിരി നഗരത്തിലെ ഒരു സ്വകാര്യ കോളേജിലെ അധ്യാപകൻ ആണ് . അയാളുടെ ഭാര്യ മാലു എന്ന മാലതി ബാങ്ക് ഉദ്യോഗസ്ഥയും. ഇരുവർക്കും 2 മക്കൾ ആണ്. 10-ആം ക്ലാസ്സിൽ പഠിക്കുന്ന വിഷ്ണുവും 8-ൽ പഠിക്കുന്ന വൈഷ്ണവിയും.
നാട്ടുകാർക്ക് എല്ലാംകൊണ്ടും മാതൃകയായ ദമ്പതികൾ ആയിരുന്നു അവർ.
ഗിരി വേഗം ചെന്ന് HOD യോട് കാര്യം പറഞ്ഞു ആശുപത്രിയിലേക്ക് പോയി. അവിടെ ചെല്ലുമ്പോൾ മാലതിയുടെ കൂടെ അനുപമയും ബാങ്കിലേ വേറെ ഒന്ന് രണ്ടു സഹപ്രവർത്തകരും ഉണ്ടായിരുന്നു.
മാലതിക്ക് ഡ്രിപ് ഇട്ടേക്കുവായിരുന്നു. അയാൾ വേഗം ചെന്ന് അവളുടെ അടുക്കൽ ഇരുന്നു. മാലതി അപ്പോൾ ഉറങ്ങുകയായിരുന്നു
അപ്പോൾ അനുപമ: ഗിരി പേടിക്കുവൊന്നും വേണ്ട. അവൾക്കു നല്ല ക്ഷീണം ഉണ്ട്. അതാ ഡ്രിപ് ഇട്ടിരിക്കുന്നത്. കുറച്ചു ബിപി കൂടി. അതാ പറ്റിയത് .വേറെ പേടിക്കാനായിട്ടൊന്നും ഇല്ല. മയങ്ങാനുള്ള ഇൻജെക്ഷൻ കൊടുത്തിട്ടുണ്ടായിരുന്നു. ഇപ്പോൾ അതിന്റെ മയക്കത്തിലാ. ഈ ഡ്രിപ് തീർന്നാൽ മിക്കവാറും വീട്ടിൽ പോകാമെന്ന് ഡോക്ടർ പറഞ്ഞത്.
ഗിരി : ഓക്കേ . പക്ഷെ ഇപ്പോൾ ഈ ബിപി കൂടാനുള്ള കാരണം ?
ഡോക്ടർ വല്ലതും പറഞ്ഞോ?
അനുപമ: ഹേയ്. അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല. പിന്നെ financial year ending ആയില്ലേ? so ബാങ്കിൽ എല്ലാവര്ക്കും നല്ല ലോഡ് ഉണ്ടല്ലോ. അതായിരിക്കും.
ഗിരി : ഉം. അനുപമക്ക് തിരക്കുണ്ടോ? ഞാൻ ഒന്ന് ഡോക്ടറെ കണ്ടിട്ട് വരട്ടെ .
അനുപമ: കുഴപ്പമില്ല. ഗിരി പോയി വരൂ. അതുവരെ ഞാൻ ഇവിടെ ഇരുന്നോളാം .
എന്നാൽ പിന്നെ ഞങ്ങൾ അങ്ങോട്ട് ഇറങ്ങുവാണ്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചേക്കു എന്നും പറഞ്ഞു കൂടെ വന്ന സഹപ്രവർത്തകർ ഇറങ്ങി. ഗിരി ഡോക്ടറെ കാണാൻ പോയി അനുവാദം വാങ്ങി അകത്തു കയറി സ്വയം പരിചയപ്പെടുത്തി
ഡോക്ടർ ഞാൻ ഗിരി. casualty-യിൽ അഡ്മിറ്റ് ആയ മാലതിയുടെ ഭർത്താവാണ്.
ഓ. ഗിരി ഇരിക്കു , ഡോക്ടർ മുന്നിലെ കസേര ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.
ഡോക്ടർ മാലതിക്കെന്താ പറ്റിയത്? അയാൾ കസേരയിൽ ഇരിക്കുന്നതിനിടയിൽ ചോദിച്ചു .
അങ്ങനെ പ്രത്യേകിച്ച് പേടിക്കാനൊന്നും ഇല്ല. അല്പം ബിപി കൂടിയതാ. പിന്നെ ശരീരം അല്പം weak ആണ്.ഭക്ഷണ കാര്യത്തിൽ കുറച്ചൊന്നു ശ്രദ്ധിച്ചാൽ മതി. പിന്നെ നന്നായി വിശ്രമം വേണം . നിങ്ങൾ 2 പേരും ജോലിക്കു പോകുന്നുണ്ടല്ലേ. അപ്പോൾ വീട്ടിലെ ജോലിക്കു സഹായത്തിനു ആരെങ്കിലും ഉണ്ടോ ?
ഹേയ് ആരും ഇല്ല.
ഉം . എന്നാൽ കുറച്ചു നാളത്തേക്ക് ആരെയെങ്കിലും ഒന്ന് സഹായത്തിനു വച്ചാൽ നന്നായിരുന്നു. ഇല്ലെങ്കിൽ നിങ്ങൾ വീട്ടുകാർ സഹായിച്ചാലും മതി. ഒരു പ്രായം കഴിഞ്ഞാൽ വീട്ടുകാര്യവും ജോലിക്കാര്യവും ഒക്കെ ഒരുമിച്ചു കൊണ്ട് പോവുക ബുദ്ധിമുട്ടാകും.
ഓ ഒരാളെ വെക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല ഡോക്ടറെ വീട്ടിൽ ജോലി ഒക്കെ അവൾക്കു manage ചെയ്യാവുന്നതേ ഉള്ളൂ. മക്കൾ 2 പേരും മുതിർന്നു. പിന്നെ അവരുടെ പിറകെ നടക്കേണ്ട കാര്യം ഇല്ലല്ലോ . പിന്നെ വീട്ടിൽ ഞങ്ങൾ ഈ 4 പേർക്ക് വച്ചുണ്ടാക്കുന്നതല്ലേ ഉള്ളൂ. അതിനു വേണമെങ്കിൽ ഞങ്ങൾ അത്യാവശ്യം സഹായിച്ചോളാം.
എന്തോ അയാളുടെ ആ വർത്തമാനത്തിൽ സംതൃപ്തി തോന്നാത്ത ഡോക്ടർ ആ സംസാരം തുടരാൻ താല്പര്യം കാണിച്ചില്ല.
ശരി എല്ലാം നിങ്ങളുടെ ഇഷ്ടം പോലെ. പക്ഷെ മാലതിക്ക് ഇപ്പോൾ നല്ല റസ്റ്റ് ആണ് വേണ്ടത്. പറയാനുള്ളത് ഞാൻ പറഞ്ഞു. പിന്നീട് ദുഖിക്കേണ്ട കാര്യം ഇല്ലല്ലോ. എന്തായാലും അവർ ഇന്നിവിടെ ഒബ്സെർവഷനിൽ കിടക്കട്ടെ. നാളെ ഡിസ്ചാർജ് ചെയ്യാം . ഇതും പറഞ്ഞു ഡോക്ടർ അടുത്ത രോഗിയെ വിളിക്കാൻനഴ്സിനോട് ആവശ്യപ്പെട്ടു .
അപ്പോൾ ജിഐ അവിടുന്നും മാലതിയുടെ അടുത്തേക്ക് വന്നു. ഡോക്ടർ എന്താ പറഞ്ഞത്? അനുപമ ചോദിച്ചു. ഹേയ് പ്രത്യേകിച്ചൊന്നും ഇല്ല. ബിപി കൂടിയതാണെന്ന പറഞ്ഞത്. പിന്നെ അവളുടെ ബോഡി WEAK ആണത്രേ. എന്തായാലും ഇന്നിവിടെ കിടക്കട്ടെ നാളെ വിടാം എന്നാണ് ഡോക്ടർ പറഞ്ഞത്.
ആണോ? അപ്പോൾ പിന്നെ ഇന്നിവിടെ ആരാ നിൽക്കുക ? ഗിരിക്ക് നിൽക്കാൻ പറ്റുമോ? മക്കൾ തനിയെ വീട്ടിൽ കിടന്നോളുമോ?
ഓ അത് കുഴപ്പമില്ല. ഒറ്റ ആദിവസത്തെ കാര്യമല്ലേ ഉള്ളൂ ? അവർ കിടന്നോളും. ഇല്ലെങ്കിൽ അടുത്ത ഏട്ടിലെ ചേടത്തിയെ വിളിച്ചു കൂട്ടിനു കിടത്തിക്കോളും. ഞാൻ ഇന്നിവിടെ നിന്നോളാം.
എന്നാൽ ശരി ഞാൻ ഇറങ്ങട്ടെ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട . അവൾ ഉണരുമ്പോൾ പറഞ്ഞാൽ മതി. ഇതും പറഞ്ഞു അനുപമ ഇറങ്ങി.
ഗിരി അപ്പോൾ തന്നെ കോളേജിലേക്ക് വിളിച്ചു പറഞ്ഞു പിറ്റേ ദിവസത്തേക്കുള്ള ലീവ് ശരിയാക്കി. മക്കൾ സ്കൂൾ വിട്ടു വരാൻ ഇനിയും സമയം എടുക്കും. അപ്പോഴേക്കും വീട്ടിലേക്കു ചെല്ലണം. അയാൾ ഓരോന്നാലോചിച്ചു അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മാലതി കണ്ണ് തുറന്നു . പതിയെ കട്ടിലിൽ എഴുന്നേറ്റിരുന്നു
ആ ഇയാൾ എഴുന്നേറ്റോ? എന്താടോ ചുമ്മാ മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ.
അവൾ ചുറ്റും നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. അവളുടെ കണ്ണുകൾ അടഞ്ഞു പോകുന്നത് പോലെ തോന്നി അവൾക്കു.
എന്താടോ താൻ ഒന്നും മിണ്ടാത്തെ? എന്താ തനിക്കു വയ്യേ ?
ഉം? അവൾ ചോദ്യ ഭാവത്തിൽ ഗിരിയുടെ മുഖത്തേക്ക് നോക്കി. എനിക്ക് നല്ല ക്ഷീണം. കണ്ണൊക്കെ അടഞ്ഞു പോകുന്നത് പോലെ തോന്നുന്നു. ഞാൻ ഒന്ന് കിടക്കട്ടെ. അവൾ അതും പറഞ്ഞു വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണു. അല്പം കഴിഞ്ഞു അയാൾ സമയം നോക്കിയപ്പോൾ കുട്ടികൾ വരാറായ സമയം ആയല്ലോ എന്നോർത്തു. പക്ഷെ അപ്പോഴും മാലു നല്ല ഉറക്കത്തിൽ ആയിരുന്നു. അയാൾ വേഗം ചെന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിനോട് കാര്യം പറഞ്ഞു. കുട്ടികളുടെ സ്കൂൾ അടുത്താണ്. അവരെ വിളിച്ചിട്ടു വേഗം വരം എന്ന് പറഞ്ഞു.
അത് കേട്ട നേഴ്സ് ഓ അതിനു കുഴപ്പമൊന്നും ഇല്ല സാറേ. ഇതിപ്പോൾ ആ മരുന്നിന്റെ ആകും. പിന്നെ ഞങ്ങൾ ഒക്കെ ഇവിടെ ഇല്ലേ? സാർ ധൈര്യമായി പോയി കുട്ടികളെ വിളിച്ചിട്ടു പോരെ എന്ന് പറഞ്ഞു. ഗിരി വേഗം പോയി കുട്ടികളെ കൂട്ടി വന്നു. 'അമ്മ ആശുപത്രിയിൽ ആണെന്ന് അറിഞ്ഞപ്പോൾ കുട്ടികൾ അല്പം ഒന്ന് പേടിച്ചു എങ്കിലും ഗിരി അവരെ ആശ്വസിപ്പിച്ചു.
അവർ തിരികെ വരുമ്പോഴേക്കും മാലതി ഉറക്കം കഴിഞ്ഞു എഴുന്നേറ്റിരുന്നു. മക്കൾ അമ്മയെ കണ്ടതും വേഗം അവളുടെ അടുത്ത് പോയി വിശേഷം ഒക്കെ ചോദിച്ചു.
ഡോക്ടർ പിന്നെ വന്നിരുന്നോ? ഗിരി ചോദിച്ചു.
ഇല്ല. അല്പം കഴിയുമ്പോൾ വരും എന്ന നേഴ്സ് പറഞ്ഞത്.
കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും ഡോക്ടർ വന്നു. ഇപ്പോൾ എങ്ങനെ ഉണ്ട് മാലതി ?
കുഴപ്പമില്ല ഡോക്ടർ.
ബെറ്റർ ആയി തോന്നുന്നുണ്ടോ?
ഉം പക്ഷെ നല്ല ക്ഷീണം തോന്നുന്നു. വെറുതെ മയങ്ങി പോകുവാ.
ഉം അത് സാരമില്ല. മരുന്നിന്റെ എഫക്ട് ആകും . പ്രത്യേകിച്ച് ഒന്നും കാണുന്നില്ല. ആ ബിപി കൂടിയതിന്റെ പ്രശ്നങ്ങളെ ഉള്ളൂ . പിന്നെ ക്ഷീണം ഉണ്ടെങ്കിൽ ഇന്നിവിടെ കിടന്നിട്ടു നാളെ പോകാം
അയ്യോ അത് വേണോ ഡോക്ടർ? ഗിരി ചാടി ചോദിച്ചു. ഡോക്ടർ അത് കേട്ടപ്പോൾ ദേഷ്യത്തോടെ അയാളെ ഒന്ന് നോക്കി. ഡോക്ടറുടെ ആ ഭാവം കണ്ടപ്പോൾ അയാൾ ഒന്ന് പരുങ്ങി. അല്ല പ്രത്യേകിച്ച് ഒന്നും ഇല്ല എന്നല്ലേ പറഞ്ഞത്. അതോർത്തിട്ടാ.
ഓ അതാണോ? മാലതിക്ക് പ്രത്യേകിച്ച് ഒന്നും ഇല്ല. പക്ഷെ നല്ല ക്ഷീണം ഉണ്ടെന്നല്ലേ പറഞ്ഞതു. അപ്പോൾ ഇന്നിവിടെ കിടക്കട്ടെ. ഒരു ഡ്രിപ് ഇട്ടേക്കാം അപ്പോൾ നാളെ രാവിലെ ആകുമ്പോഴേക്കും ഓക്കേ ആയിക്കോളും. എന്നിട്ടു ഡിസ്ചാർജ് ചെയ്യാം.
ഇതും പറഞ്ഞു ഡോക്ടർ നഴ്സിന് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തിട്ടു അവിടുന്നും പോയി.
ശോ, ഇനി ഇപ്പോൾ എന്ത് ചെയ്യും ? ആ ഡോക്ടർ ചുമ്മാ ഒരു ആവശ്യവും ഇല്ലാതെ എന്തിനാ ഇപ്പോൾ അഡ്മിഷൻ പറഞ്ഞത്? ഗിരി ആരോടെന്നില്ലാതെ പറഞ്ഞു. എന്നിട്ടു മാലതിയുടെ മുഖത്തേക്ക് നോക്കി.
അവൾ പതിയെ ആ നോട്ടം അവഗണിച്ചു. അവൾ അക്ഷരാർത്ഥത്തിൽ ആ ഡോക്ടർക്ക് മനസ്സ് കൊണ്ട് നന്ദി പറയുകയായിരിക്കുന്നു അപ്പോൾ. ശരിക്കും അവൾ കുറച്ചു വിശ്രമം കൊതിച്ചിരുന്നു മനസ്സിനും ശരീരത്തിനും.
ഇനി ഇപ്പോൾ എന്താടോ ചെയ്യുക? ഗിരി അവളോട് ചോദിച്ചു
അവൾ എന്തെന്ന അർത്ഥത്തിൽ അയാളെ നോക്കി. അല്ലാ, താൻ ഇവിടെ അഡ്മിറ്റ് ആയാൽ വീട്ടിലെ കാര്യം? നാളെ ഞാൻ ലീവ് എടുക്കാം എന്ന് വെക്കാം. പക്ഷെ മക്കളുടെ കാര്യം? അവർക്കു സ്കൂളിൽ പോകണ്ടേ ?
അതിനിപ്പോൾ എന്താ ഗിരിയേട്ടാ? ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളൂ? അത് നിങ്ങൾ എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്യൂ. ഒന്നുകിൽ പുറത്തു നിന്ന് വാങ്ങി കഴിക്കു. ഇല്ലെങ്കിൽ നിങ്ങൾ മൂന്നു പേരും കൂടെ ഒന്ന് അടുക്കളയിൽ കയറി നോക്ക്. അവിടെ എന്താ സംഭവിക്കുന്നതെന്ന് കാണാമല്ലോ. അവൾക്കറിയാം അവിടെ ഒന്നും സംഭവിക്കില്ല. അവർ അത്താഴം പുറത്തു നിന്നും വാങ്ങി കഴിക്കും . നാളെ കുട്ടികൾക്ക് സ്കൂൾ ക്യാന്റീനിൽ നിന്നും കഴിക്കാൻ പൈസയും കൊടുത്തുവിടും . മക്കൾ ഇത്രയും മുതിർന്നു. എന്നിട്ടും അവർ ഒരു കാര്യത്തിനും എന്നെ സഹായിക്കാൻ വരില്ല. അത് പറയുമ്പോൾ ഗിരിയേട്ടൻ പറയും അവർക്കു പഠിക്കാൻ ഉണ്ട് നീ അവരെ ശല്യം ചെയ്യല്ലേ. അല്ലെങ്കിൽ അവർ കുഞ്ഞല്ലേ എന്നൊക്കെ. നമ്മളും ഈ പണ്ട് നമ്മളും ഈ പഠിത്തം ഒക്കെ പഠിച്ചതല്ലേ? അതിനിടയിലും അമ്മയെ സഹായിക്കുമായിരുന്നു.ഇപ്പോൾ കണ്ടില്ലേ? ഒരാവശ്യം വന്നപ്പോൾ . ആ സാരമില്ല അവർ വല്ലതും കാണിക്കട്ടെ . അവൾ ഓരോന്നാലോചിച്ചു കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഗിരി പോകാൻ എഴുന്നേറ്റു. എടോ, ഞാൻ മക്കളെ കൊണ്ടുവിട്ടിട്ടു വരം. തനിക്കു വീട്ടിൽ നിന്ന് എന്തെങ്കിലും എടുക്കാൻ ഉണ്ടോ? ഡ്രെസ്സൊ മറ്റോ? ഞാൻ എടുത്തിട്ട് വരാം.
ഉം . അപ്പോൾ രാത്രി മക്കളുടെ അടുത്താരാ ?
അപ്പുറത്തെ വീട്ടിലെ രാധേച്ചിയോടെങ്ങാനും പറഞ്ഞു നോക്കാം . അറിയില്ല വരുമോ എന്ന്.
എനിക്കിവിടെ രാത്രി ഒരാളുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല ഗിരിയേട്ടാ, എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ഡ്യൂട്ടി നേഴ്സ് ഉണ്ടല്ലോ. ഗിരിയേട്ടൻ രാത്രി മക്കളുടെ കൂടെ നിന്നോ. വേറെ ആരെയും ബുദ്ധിമുട്ടിക്കണ്ടല്ലോ .
എന്നാലും താനിവിടെ രാത്രിയിൽ തനിയെ ?
തനിച്ചല്ലല്ലോ. എനിക്കങ്ങനെ വയ്യായ്ക ഒന്നും ഇല്ലല്ലോ . ഗിരിയേട്ടൻ ഒര് കാര്യം ചെയ്യൂ. ഇപ്പോൾ മക്കളെ കൊണ്ട് പോയി വീട്ടിലാക്കി എനിക്ക് മാറാനുള്ള ഡ്രെസ്സും അത്യാവശ്യം സാധനങ്ങളും കൊണ്ട് തന്നിട്ട് പൊയ്ക്കോ. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം.
അത് മതിയോ?
ഉം. ഞാൻ അല്ലേ പറയുന്നതു? ധൈര്യമായി പൊയ്ക്കോ .
ഉം ശരി. എന്നാൽ ഞാൻ ഡ്യൂട്ടി നഴ്സിനോട് പറഞ്ഞിട്ട് പൊയ്ക്കോളാം .
ഞങ്ങൾ പോട്ടെ അമ്മേ .
ഉം. പോയി മര്യാദക്ക് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം .അല്ലാതെ അച്ഛനും അമ്മയും വീട്ടിൽ ഇല്ല എന്നും കരുതി കമ്പ്യൂട്ടറിന്റെ മുന്നിലും മൊബൈലിലും കളിച്ചോണ്ടിരിക്കരുത് കേട്ടോ .
ഉം.
എന്നാൽ ഞാൻ വേഗം പോയി വരം. ഇതും പറഞ്ഞു അവർ ഇറങ്ങി.
മാലതി വീണ്ടും ചിന്തകളിലേക്ക് ഊളിയിട്ടിറങ്ങി .
എന്താണ് തനിക്കു പറ്റിയത് . വലിയസ്മാർട് ഒന്നും അല്ലെങ്കിലും അത്യാവശ്യം സോഷ്യലായിരുന്നല്ലോ ഞാൻ എല്ലാവരുമായും. സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോഴും വലിയ പഠിപ്പിസ്റ്റുകളുടെ കൂടെ ഒന്നും അല്ലെങ്കിൽ തരക്കേടില്ലാത്ത മാർക്ക് വാങ്ങുമായിരുന്നു എന്നും. പഠനം കഴിഞ്ഞൊരു ജോലിയും ആയി. പിന്നെ കല്യാണം കഴിഞ്ഞു, മക്കളും കുടുംബവുമായി എന്റെ ലോകം ചുരുങ്ങി. അതോ എല്ലാവരും ചേർന്ന് ചുരുക്കിയതാണോ ? ഇപ്പോൾ വന്നു വന്നു സ്വന്തം ആരോഗ്യകാര്യത്തിൽ പോലും ഒരു ശ്രദ്ധയും ഇല്ലാതായി. അവസാനം ദാ ഇവിടെ ആശുപത്രി കിടക്കയിലുമായി. അവൾ ഓരോന്നോർക്കുകയായിരുന്നു. വലിയ അടിച്ചു പൊളി ടൈപ്പ് ഒന്നും ആയിരുന്നില്ല താൻ. എല്ലാത്തിനും ഒരു മിതത്വം പാലിച്ചിരുന്നു. ഹോസ്റ്റലിൽ നിന്നും ഫ്രണ്ട് ആഘോഷിക്കാൻ പോകുമ്പോൾ ഒക്കെ താൻ ആ സമയം വീട്ടിലേക്കോടുമായിരുന്നു. അതായിരുന്നു തന്റെ സ്വർഗം. അവരുമായി ചിലവഴിച്ചിരുന്ന നല്ല നാളുകളിലൂടെ അവൾ വെറുതെ കടന്നു പോയി. ഇപ്പോൾ തോന്നുന്നു അന്ന് ഫ്രണ്ട്സുമായി കുറച്ചൊക്കെ ജീവിതം ആഘോഷിക്കണമായിരുന്നു. എന്നാൽ ഇന്ന് ഇങ്ങനെ നെടുവീർപ്പിടേണ്ടി വരില്ലായിരുന്നു. പക്ഷെ ഇതിനൊരു പരിഹാരം കാണാമല്ലോ. കുറച്ചു നാളുകളായി തന്റെ ഉള്ളിൽ കിടന്നിരുന്ന സങ്കടങ്ങൾ എല്ലാം അണപൊട്ടി ഒഴുകാൻ തുടങ്ങി. ചുമ്മാ കരഞ്ഞു തീർത്തിട്ട് ഒരു കാര്യവും ഇല്ല., പ്രാക്ടിക്കലായി ഒരു സൊല്യൂഷൻ ആണ് വേണ്ടത്. അവൾ മനസ്സിൽ കുറിച്ച്. തന്റെ വിഷമങ്ങൾ ഒന്ന് ഷെയർ ചെയ്യാം എന്ന് വിചാരിച്ചാൽ അങ്ങനെ പറയത്തക്ക ആത്മാർത്ഥ സുഹൃത്തുക്കൾ ഒന്നും ഇപ്പോൾ ഇല്ല. അല്ലെങ്കിലും ഞാൻ ആരോടെങ്കിലും കൂട്ട് കൂടുന്നതും ഗിരിയേട്ടന് ഇഷ്ടമല്ലല്ലോ. എല്ലാത്തിലും എന്തേലും നെഗറ്റീവ് കണ്ടു പിടിയ്ക്കും . പിന്നെ ഗിരിയേട്ടനോട് പറയാമെന്നു വച്ചാൽ ഏട്ടന് എന്നെ കേൾക്കാൻ തീരെ സമയവും ഇല്ല. ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് കേൾക്കുന്നതിന് പകരം അതിലൂടെ എന്നെ കുറ്റപ്പെടുത്താൻ ആകും കൂടുതൽ ഉത്സാഹം. അപ്പോൾ പിന്നെ എന്തിനാ വടി കൊടുത്തു അടി വാങ്ങുന്നതെന്നു കരുതി ഇപ്പോൾ ഒന്നും പറയാറില്ല. പക്ഷെ ഇതെല്ലം കൂടെ ഉള്ളിൽ കുമിഞ്ഞു കൂടി അത്ര നല്ലതല്ലാത്ത അവസ്ഥയിലേക്ക് ആണ് പോകുന്നതെന്ന് നന്നായിട്ടറിയാം. ഒന്നുകിൽ ഡിപ്രഷൻ എന്ന ഒരു സ്റ്റേജിലേക്ക് ഞാൻ മാറ്റപ്പെടാം. ഇല്ലെങ്കിൽ ഇതേപോലെ ശരീരത്തിന് ഏതെങ്കിലും അസുഖം പിടിച്ചു മരുന്നും മന്ത്രവുമായി ശിഷ്ടകാലം ജീവിക്കാം. എന്നാൽ മാലതി ഇതിനു രണ്ടിനും ഒരുക്കം അല്ലായിരുന്നു. ഇതിനെല്ലാം ഒരു പരിഹാരം കണ്ടേ മതിയാകു. സമയം വൈകിയിട്ടില്ല . തനിക്കു വേണ്ടി കൂടിയും ഇനി താൻ ജീവിച്ചേ മതിയാകൂ. അവൾ മനസ്സിൽ ചില കണക്കു കൂട്ടലുകൾ നടത്തി ചില തീരുമാനങ്ങൾ എടുത്തു.
കുറച്ചു കഴിഞ്ഞപ്പോൾ ഗിരി രാത്രിയിലേക്കുള്ള ഭക്ഷണവും പിന്നെ മാലതിക്ക് മാറി ഉണ്ടാക്കാനുള്ള ഡ്രെസ്സും ഒക്കെയുമായി വന്നു.
ഇപ്പോൾ എങ്ങനെ ഉണ്ട്? ഗിരി ചോദിച്ചു.
ഉം.. കുഴപ്പമില്ല . മക്കൾ?
അവർ വീട്ടിൽ ഉണ്ട്
നിനക്ക് വിശക്കുന്നുണ്ടോ? ഞാൻ കഴിക്കാൻ എടുക്കട്ടേ?
ഇപ്പോൾ വേണ്ട. ഞാൻ ഒന്നും കുളിക്കട്ടെ എന്നിട്ടു കഴിച്ചോളാം. ഗിരിയേട്ടനും മക്കൾക്കും എങ്ങനാ ഫുഡ്?
ഞാൻ പാർസൽ വാങ്ങിയിട്ടുണ്ട്. നാളെ അവരോടു ക്യാന്റീനിൽ നിന്നും വല്ലതും വാങ്ങി കഴിക്കാൻ പറയാം. അല്ലാതെ ഇപ്പോൾ എന്ത് ചെയ്യും ?
ഉം... അവൾ ഒന്ന് മൂളിയിട്ടു കുളിക്കാൻ പോയി.
അവൾ കുളി കഴിഞ്ഞു വന്നു ഫുഡ് കഴിച്ചു. കുറച്ചു കഴിഞ്ഞു നേഴ്സ് വന്നു ഡ്രിപ് ഇട്ടു മരുന്നും കൊടുത്തിട്ടുപോയി. അല്പം കഴിഞ്ഞു ഗിരി പോകാൻ ഇറങ്ങി. ഞാൻ ഇനി ഇറങ്ങട്ടെ. മക്കൾ അവിടെ തനിച്ചല്ലേ ? നേരം ഒരു പാട് ഇരുട്ടും മുന്നേ ചെല്ലണ്ടേ ? നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
ഹേയ് ഇല്ല.ഏട്ടൻ പൊയ്ക്കോളൂ. മക്കളോട് മര്യാദക്കിരുന്നു പഠിക്കാൻ പറഞ്ഞേക്കും.
ഉം. ഞാൻ പോകുന്ന വഴി നേഴ്സിനോട് ഒന്നുടെ പറഞ്ഞേക്കാം നിന്റെ അടുത്ത് രാത്രി ആളില്ല എന്ന്. ഒരു ശ്രദ്ധ വേണമല്ലോ.
ഉം .അവൾ ഒന്നമർത്തി മൂളിയത്തല്ലാതെ ഒന്നും പറഞ്ഞില്ല. എന്നാൽ ഞാൻ ഇറങ്ങുവാ, നാളെ രാവിലെ മക്കളെ സ്കൂളിൽ വിട്ടിട്ടു വരാം . ഇതും പറഞ്ഞു അയാൾ ഇറങ്ങി. കുറച്ചു കഴിഞ്ഞു മാലതിയും ഉറങ്ങി. ആ രാത്രി അവൾ നന്നായി ഉറങ്ങി. ഒരുപാട് നാളുകൾക്കു ശേഷം ആണ് അവൾ അങ്ങനെ ആവോളം ഉറങ്ങുന്നത്. പിറ്റേന്ന് നേരം വെളുത്തപ്പോൾ അവൾ ക്ഷീണമെല്ലാം മാറി കുറച്ചു ഫ്രഷ് ആയതു പോലെ തോന്നി . കുറച്ചു കഴിഞ്ഞപ്പോൾ ഗിരി വന്നു. എങ്ങനെ ഉണ്ട് മാലൂ ഇപ്പോൾ? ക്ഷീണം ഒക്കെ മാറിയോ? അയാൾ വന്നു അവൾക്കരികിൽ ഇരുന്നു ചോദിച്ചു.
ഉം
രാത്രിയിൽ നന്നായി ഉറങ്ങിയോ? ഞാൻ വരുന്ന വഴിക്കു ആ നഴ്സിനോട് ചോദിച്ചു. അവർ പറഞ്ഞു വിശേഷിച്ചൊന്നും ഇല്ലായിരുന്നു എന്ന്.
ഉം. നന്നായി ഉറ മതിവരുവോളം ഉറങ്ങി. ക്ഷീണം ഒക്കെ മാറി.
നന്നായി. എന്നാൽ ഡോക്ടർ വന്നിട്ടു നമുക്ക് പോകാം
നീ ഒന്നും കഴിച്ചില്ലല്ലോ . ഇതാ ഫുഡ്. കഴിക്കു
മക്കളോ? അവർ രാവിലെ പോയോ?
ഉം. ഒന്നും പറയണ്ട. എല്ലാദിവസവും നീ തന്നെ ഓരോന്നെടുത്തു കൊടുക്കുന്ന കാരണം രണ്ടെണ്ണത്തിനും അവനവന്റെ സാധനങ്ങൾ പോലും എവിടെ ആണെന്നറിയില്ല. പിന്നെ രാവിലെ ഒരു യുദ്ധം ആയിരുന്നു .എങ്ങനെ ഒക്കെയോ ഒപ്പിച്ചു. അപ്പോഴേക്കും സ്കൂൾ ബസ് അവരുടെ പാട്ടിനു പോയി.
ആഹാ. അപ്പോൾ അവരെങ്ങനെ പോയി?
പിന്നെ ഞാൻ കൊണ്ട് പോയി വിട്ടു. വേറെ എന്താ ചെയ്യുക. എന്തായാലും നീ ഒരു ദിവസം മാറി നിന്നതിന്റെ അറിയാനുണ്ട് വീട്ടിൽ. ഇനിം ഇങ്ങനെ ഉള്ള പണി ഞങ്ങൾക്കിട്ടു തരല്ലേ മാലൂ.
ആഹാ. ഇതിപ്പോൾ ഞാൻ മനഃപൂർവം വന്നു കിടന്നതാണോ ഇവിടെ? ആ സാരമില്ല ഇങ്ങനെ അല്ലെ നിങ്ങളും ഓരോന്ന് പഠിക്കുന്നത് .
അത് കഴിഞ്ഞു അവൾ ഫുഡ് കഴിച്ചു .കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും ഡോക്ടർ രാവിലത്തെ റൗണ്ട്സിനു വന്നു.
ഇപ്പോൾ എങ്ങനെ ഉണ്ട് മാലതി? എല്ലാം ഓക്കേ ആയില്ലേ?
യെസ് ഡോക്ടർ.
രാത്രി നന്നായി ഉറങ്ങിയല്ലോ അല്ലേ ? ഇപ്പോൾ ക്ഷീണമെല്ലാം മാറിയില്ലേ?
ഉം അവൾ ഒന്നും മൂളി .
എന്നാൽ ശരി ഇനി വീട്ടിൽ പോകാം.ഞാൻ കുറച്ചു ദിവസത്തേക്ക് മരുന്ന് തരാം. വിശേഷിച്ചൊന്നും ഇല്ലെങ്കിൽ ഇനി വന്നു കാണണം എന്നില്ല. പക്ഷെ റെഗുലർ ചെക്ക് അപ്പ് മുടക്കേണ്ട .
ശരി ഡോക്ടർ
അത് കഴിഞ്ഞു ഡോക്ടർ നഴ്സിന് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തിട്ടു പോയി. കുറച്ചു കഴിഞ്ഞു അവർ ഡിസ്ചാർജ് ആയി വീട്ടിൽ വന്നു.
പക്ഷെ പുതിയ ചില തീരുമാനങ്ങളിലും ആയിട്ടാണ് അവൾ വീട്ടിൽ വന്നു കയറിയത്.
വന്ന വഴിയേ അവൾക്കു മനസിലായി രാവിലത്തെ യുദ്ധം എന്ത് മാത്രം ആയിരുന്നു എന്ന്. അവൾ വേഗംപോയി കുളിച്ചു വന്നു. അപ്പോഴേക്കും ഗിരി എങ്ങിക്കോട്ടേക്കോ പോകാനുള്ള തിരക്കിൽ ആയിരുന്നു.
ഇതെങ്ങോട്ടേക്കാ ഗിരിയേട്ടാ? ഇന്നു ലീവ് അല്ലെ?
ഞാൻ ഹാഫ് ഡേ ലീവ് ആണ് എടുത്തത്. ഉച്ചക്ക് ശേഷം ക്ലാസ് ഉണ്ട്.
അതിനു ഇപ്പോഴേ പോണോ?
പോകുന്ന വഴി എന്റെ ഒന്നുരണ്ട് ഫ്രണ്ട്സിനെ കാണാനുണ്ട്. ഞങ്ങളുടെ ഒരു അലുംനി മീറ്റ് വരുന്നുണ്ട്. ഞങ്ങളെല്ലാം അതിന്റെ ത്രില്ലിൽ ആണ്. എത്ര വര്ഷങ്ങള്ക്കു ശേഷം ആണ് എല്ലാവരെയും ഒന്ന് കാണാൻ പോകുന്നത്. അതിന്റെ ചില ഒരുക്കങ്ങൾ ചർച്ച ചെയ്യാനുണ്ട്. അതുകൊണ്ടു അവരെ കണ്ടിട്ടാണ് ഞാൻ കോളേജിലേക്ക് പോകുന്നത്.
ഉം അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
അയാൾ ഇറങ്ങി.
അവൾ വേഗം വീടാകെ ഒന്ന് നോക്കി. ശരിക്കും ഒരു യുദ്ധം കഴിഞ്ഞ പ്രതീതി ആയിരുന്നു ആ വീട്ടിൽ. അവിടെ കിടക്കട്ടെ എല്ലാം. ചെറിയ കുട്ടികൾ ഒന്നും അല്ലല്ലോ. വൈകിട്ട് വരുമ്പോൾ അവരെ കൊണ്ട് തന്നെ എടുത്തു വയ്പ്പിക്കാം. അവൾ മനസ്സിൽ കരുതി. അവൾ വേഗം അടുക്കളയിൽ പോയി ഉച്ചത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കി. അലക്കാനുള്ള തുണികൾ എല്ലാം വാഷിംഗ് മെഷീനിലും ഇട്ടു അത് കഴിഞ്ഞു വന്നു കുറച്ചു നേരം പത്രം വായിച്ചു. അപ്പോൾ ആണ് അവൾ പത്രം ശരിക്കൊന്നു വായിച്ചിട്ടു തന്നെ കാലങ്ങൾ ആയ കാര്യമോർത്തത് . തുണി അലക്കി കഴിഞ് അത് വിരിച്ചിട്ടു വന്നു ഉച്ച ഭക്ഷണവും കഴിഞ്ഞു അവൾ അല്പം മയങ്ങാൻ കിടന്നു .
തുടരെ ഉള്ള കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് അവൾ ഉറക്കത്തിൽ നിന്നും ഉണർന്നത്. അവൾ വേഗം സമയം നോക്കി.4 .4 5 ഓ ഇത്ര നേരം താൻ ഉറങ്ങിയോ?
അവൾ വേഗം ഏഴുന്നേറ്റു ചെന്ന് വാതിൽ തുറന്നു .മക്കൾ സ്കൂൾ വിട്ടു വന്നതായിരുന്നു അത്.
അവർ വേഗം വന്നു അമ്മയുടെ വിശേഷം ഒക്കെ ചോദിച്ചു അകത്തേക്ക് പോയി. വേഷമെല്ലാം മാറി കഴിക്കാൻ വന്നിരുന്നു.
പക്ഷെ അപ്പോൾ മാലതി ചായ ഉണ്ടാക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
എന്താ അമ്മെ ? ഞങ്ങൾ ഈ സമയത്തു വരുമെന്നമ്മക്കറിയാവുന്നതല്ലേ? എന്നിട്ടും 'അമ്മ ചായ ഉണ്ടാക്കിയില്ല?വിഷ്ണു ചോദിച്ചു. അവൾ വേഗം അവനെ ഒന്ന് ദഹിപ്പിക്കാൻ പാകത്തിന് നോക്കി. അതോടെ അവന്റെ വായടഞ്ഞു.
മോനെ വിഷ്ണു, ഇങ്ങു വന്നേ. അവൾ സ്നേഹപൂർവ്വം വിളിച്ചു.
എന്താ അമ്മെ? എന്ന് ചോദിച്ചു കൊണ്ട് അവൻ വേഗം അടുക്കളയിലേക്കു ചെന്നു.
ദാ അമ്മ ചായക്ക് വെള്ളം വച്ചിട്ടുണ്ട് . അതിൽ കുറച്ചു തേയിലപ്പൊടിയും പാലും പഞ്ചസാരയും ഒക്കെ ഇട്ടു ചായ ഉണ്ടാക്കിക്കോളു.
അമ്മെ എന്താ ഇത്? അവൻ അൽപം നീരസഭാവത്തിൽ ചോദിച്ചു.
എന്താണെന്നു മനസിലായില്ലേ? ഈ പറഞ്ഞ സാധനങ്ങൾ ഒന്നും ഞാൻ ഇന്നലെ ആശുപത്രിയിലേക്ക് കൊണ്ട് പോയില്ലായിരുന്നു. എല്ലാം ഇവിടെ തന്നെ ഉണ്ടായിരുന്നു. എന്നിട്ടു രാവിലെ എന്തായിരുന്നു ഇവിടെ യുദ്ധം? എല്ലാം 'അമ്മ ഉണ്ടാക്കി മുന്നിൽ വച്ച് തരുമ്പോൾ എന്റെ മക്കൾ ഒന്നും അറിഞ്ഞിരുന്നില്ല അല്ലെ? ഇനി എന്തായാലും അങ്ങനെ വിടാൻ എനിക്ക് ഉദ്ദേശമില്ല. എനിക്കൊന്നു വയ്യാണ്ടായാൽ നിങ്ങൾ എന്താ ചെയ്യുക? എല്ലാം പഠിച്ചിരിക്കണ്ടേ? നീ ചായ ഉണ്ടാക്കി എന്ന് വിചാരിച്ചു ഇവിടെ ആകാശമൊന്നും ഇടിഞ്ഞു വീഴാൻ പോകുന്നില്ല. അല്പം രുചി കുറവുണ്ടാകുമായിരിക്കും അത് ഞാൻ അങ്ങ് സഹിച്ചു. പതിയെ എല്ലാം ശരിയായിക്കോളും .
ഇത് കേട്ട് ചിരിച്ച വൈഷ്ണവിക്കും കൊടുത്തു മാലതി ഓരോ പണികൾ.അത് കഴിഞ്ഞു അവരെ കൊണ്ട് രാവിലെ അവർ നിരത്തി ഇട്ടതെല്ലാം എടുത്തു വയ്പ്പിച്ചു വീട് വൃത്തി ആക്കി ഇടുവിച്ചു.
പിറ്റേന്ന് രാവിലെ മാലതി കുറച്ചു വൈകി ആണ് എഴുന്നേറ്റത്. അവൾ എഴുന്നേറ്റു വന്നു കുറച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാവരും എഴുന്നേറ്റു റെഡി ആയി ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വന്നിരുന്നു. ബ്രേക്ക് ഫാസ്റ്റ് ടേബിൾ കാലി ആയി കിടക്കുന്ന കണ്ട ഗിരി ഒന്നമ്പരന്നു. പക്ഷെ ഇന്നലത്തെ സംഭവത്തോടെ കാര്യം മനസിലായ മക്കൾ വേഗം അടുക്കളയിൽ കയറി അമ്മയെ സഹായിച്ചു. അവർ മൂന്നു പേരും ചേർന്ന് വേഗം ബ്രേക്ക് ഫാസ്റ്റും ലഞ്ചും റെഡി ആക്കി . അപ്പോഴേക്കും ഗിരിയുടെ വിളി വന്നു ..
മാലതി..മാലൂ..
എന്താ ഗിരിയേട്ടാ? രാവിലെ തന്നെ ഇങ്ങനെ കിടന്നു കൂവുന്നത്?
എന്റെ ഷർട്ട് എവിടെ? നീ അത് തേച്ചുവച്ചില്ലേ? അയാൾ ചോദിച്ചു .
ഇല്ല. ഞാൻ തേച്ചില്ല.
അതെന്താ?
എന്റെ ഗിരിയേട്ടാ, നിങ്ങളെ പോലെ ഞാനും ഒരു മനുഷ്യനാ . രാവിലെ തന്നെ ഈവീട്ടിലെ പണി എല്ലാം ഒതുക്കി എന്നും ജോലിക്കും പോകാനുള്ളതാ . സ്വന്തം ഡ്രസ്സ് ഒന്ന് തേച്ചു എന്നോർത്ത് കോളേജിൽ ഇംഗ്ലീഷ് ലെക്ചറിനു മാനം ഇടിയുകയൊന്നും ഇല്ല. ആ ഷർട്ടും അയൺ ബോക്സും അവിടെ തന്നെ ഉണ്ട് . അങ്ങ് തേച്ചോ . എനിക്ക് വേറെ പണി ഉണ്ട് . ഇതും പറഞ്ഞു അവൾ അടുക്കളയിലേക്കു പോയി.
ഡീ നിനക്കിതൊന്നു തേച്ചിട്ടു പോയാൽ എന്താ? അയാൾ അൽപാം ദേഷ്യത്തിൽ ചോദിച്ചു.
അച്ഛാ , വെറുതെ ദേഷ്യപ്പെടണ്ട. ഇന്നലെ ആശുപത്രയിൽ നിന്നും വന്നത് മുതൽ അമ്മക്കെന്തൊക്കെയോ മാറ്റങ്ങൾ., വിഷ്ണു പറഞ്ഞു തുടങ്ങി.എന്നിട്ടു തലേന്നത്തെ സംഭവങ്ങൾ മുഴുവനും വിവരിച്ചു.
അത് കേട്ടപ്പോൾ ഗിരിക്കും മനസിലായി കാര്യങ്ങൾ പന്തിയല്ല. തത്കാലം സ്വയം ചെയ്യുതാകയാണ് നല്ലതെന്നു. അയാൾ വേഗം ഷർട്ട് തേച്ചു ഇട്ടു കോളജിലേക്കു പോകാൻ ഇറങ്ങി. ഒപ്പം മക്കളും ഇറങ്ങി അവരുടെ സ്കൂൾ ബസ് വന്നു കയറി പോയി.
മാലൂ നീ ഇതേവരെ റെഡി ആയില്ലേ. ഇന്ന് ബാങ്കിൽ എത്താൻ ലേറ്റ് ആകും കേട്ടോ. പിന്നെ എന്നെ പറഞ്ഞിട്ട് കാര്യമില്ല. അയാൾ പറഞ്ഞു.
ഗിരിയേട്ടാ ഞാൻ ഇന്നും ലീവ് ആണ്. 2 ദിവസത്തേക്ക് ലീവ് ഞാൻ ബാങ്കിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് .
ഉം അതെന്താ ഇപ്പോൾ ലീവ്? നിന്റെ ക്ഷീണം ഒക്കെ മാറിയില്ലേ?
ക്ഷീണം ഒക്കെ മാറി. ആനുവൽ ലീവ് കിടക്കുന്നുണല്ലോ. അതൊരിക്കലും എടുക്കാറില്ലല്ലോ. അതുകൊണ്ടു എടുത്തേക്കാം എന്ന് കരുതി .
രാവിലത്തെ സംഭവങ്ങൾ ഓർത്തപ്പോൾ അയാൾ അവളോട് കൂടുതൽ ഒന്നും ചോദിയ്ക്കാൻ നിന്നില്ല. ഒന്ന് മൂളിയിട്ടു അയാൾ വേഗം വണ്ടിയും എടുത്തു കോളേജിലേക്ക് പോയി.
അന്നു മുതൽ മാലു അവൾക്കു വേണ്ടി കൂടെ ജീവിക്കാൻ തുടങ്ങുകയായിരുന്നു. വീട്ടിലെ ജോലികളെല്ലാം അവൾ തനിയെ ചെയ്യാതെ എല്ലാവരെയും അതിൽ പങ്കാളികളാക്കി. അവൾ അവൾക്കിഷ്ടപെട്ട ഹോബികൾക്കു വേണ്ടി സമയം കണ്ടെത്തി.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു ഡ്രൈവിംഗ് സ്കൂളിന്റെ വണ്ടി വീടിനു മുന്നിൽ വന്നു ഹോൺ അടിക്കുന്നത് കേട്ട് വിഷ്ണു ഇറങ്ങി ചെന്നു.
അതിൽ നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു ഇത് ബാങ്കിൽ വർക്ക് ചെയ്യുന്ന മാലതിയുടെ വീടല്ലേ എന്ന് ചോദിച്ചു.
അതെ. വിഷ്ണു മറുപടി കൊടുത്തു.
വിഷ്ണു കൂടുതൽ എന്തോ ചോദിയ്ക്കാൻ തുടങ്ങിയപ്പോഴേക്കും മാലതി പുറത്തേക്കു വന്നു .
ആ ബിന്ദുവോ . വീട് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയില്ലല്ലോ അല്ലെ?
ഹേയ് ഇല്ല. ലൊക്കേഷൻ കറക്റ്റ് ആയി പറഞ്ഞു തന്നിരുന്നല്ലോ. പിന്നെ ഈ ലൈനിൽ ഞാൻ പണ്ടൊരു പുള്ളിക്കാരിയെ ഡ്രൈവിംഗ് പഠിപ്പിച്ചിട്ടുണ്ട്.
അതുകൊണ്ടു ഈ ഏരിയ എനിക്ക് പരിചയം ഉണ്ട്.
ആണോ? നന്നായി.ബിന്ദുവിനു കുടിക്കാൻ എന്താ വേണ്ടത്?
വിഷ്ണു ഇത് ടൗണിൽ ഡ്രൈവിങ് സ്കൂൾ നടത്തുന്ന ബിന്ദു. ഞാൻ ഇന്നു മുതൽ ഇവരുടെ അടുത്ത് ഡ്രൈവിംഗ് പഠിക്കാൻ പോകുവാണ്.
ഡ്രൈവിങ്ങോ ? അമ്മയോ ? അവൻ ആശ്ചര്യപ്പെട്ടു
നീ എന്താ ഇങ്ങെന നോക്കുന്നെ? അമ്മക്ക് ഡ്രൈവിംഗ് പഠിച്ചു കൂടെ?
അല്ല, അച്ഛൻ സമ്മതിക്കുമോ എന്നോർത്താ .
ഓ അതൊന്നും കുഴപ്പമില്ല. അച്ഛനെ ഒക്കെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം.
അയ്യോ അപ്പോൾ ചേച്ചി വീട്ടിൽ പറഞ്ഞില്ലായിരുന്നോ ഡ്രൈവിങ്ങു് ചേർന്ന കാര്യം? ബിന്ദു ചോദിച്ചു
ഇല്ല.ഇവർക്കൊരു സർപ്രൈസ് ആകട്ടെ എന്ന് കരുതി.ബിന്ദു ഇരിക്ക്. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.
അയ്യോ ഇപ്പോൾ വേണ്ട. ചേച്ചി വരുവാണെങ്കിൽ നമുക്ക് ക്ലാസ് തുടങ്ങാമായിരുന്നു.
ഓക്കേ. ഒരു അഞ്ചു മിനിറ്റ്. ഞാൻ ഇപ്പോൾ വരാം. ഇതും പറഞ്ഞു അകത്തേക്ക് പോയ മാലതി ഉടനെ റെഡി ആയി വന്നു ഡ്രൈവിംഗ് ക്ലാസിനു പോയ.
ഡ്രൈവിംഗ് ക്ലാസിനു ചേർന്നതറിഞ്ഞു ചോദ്യം ചെയ്ത ഗിരിയോട് അവൾ പറഞ്ഞു എനിക്കെവിടെ എങ്കിലും ഒന്നും പോകാനോ ഓഫീസിൽ പോകാനോ ഒക്കെ ഇപ്പോൾ ഗിരിഏട്ടനെ ആശ്രയിക്കേണ്ട? ഇതാകുമ്പോൾ ഒരു ടു വീലെർ എടുത്താൽ എനിക്ക് അത്യാവശ്യം എന്റെ കാര്യങ്ങൾ നടത്താമല്ലോ . വേറെ നിവൃത്തി ഇല്ലാതെ അയാൾ അതിനു സമ്മതിച്ചു .
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അടുത്ത വീട്ടിലെ രാധേച്ചി വന്നു അവളെ എന്തോ മീറ്റിംഗിന് വിളിക്കുന്നത് കേട്ട ഗിരി അവളോട് എന്താ സംഭവം എന്ന് ചോദിച്ചു . അത് റെസിഡൻസ് അസോസിയേഷന്റെ ലേഡീസ് വിങ്ങിന്റെ മീറ്റിംഗിന് വിളിച്ചതാണെന്നു. അവൾ പോകുന്നതിൽ ഗിരി തന്റെ ഇഷ്ടക്കേട് അറിയിച്ചു. അവൾ പറഞ്ഞു ഇവിടെ അയല്കാരാരുമായുംയാതൊരു ബന്ധവും ഇല്ല. എന്നിട്ടു എന്തെങ്കിലും ആവശ്യം വന്നാൽ അങ്ങോട്ട് കയറിച്ചെല്ലാൻ നാണമാകില്ലേ ഗിരിയേട്ടാ ? അവൾ അത് തനിക്കിട്ടു വച്ചതാണെന്നു അവനു മനസിലായി. മാലതി അന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയപ്പോൾ രാധേച്ചിയെ മക്കൾക്കു കൂട്ട് കിടക്കാൻ വിളിക്കാമെന്ന് പറഞ്ഞതാണ് ഇതിനു കാരണമെന്നു മനസിലായപ്പോൾ അയാൾ ഒന്നമർത്തി മൂളിയത്തല്ലാതെ ഒന്നും പറഞ്ഞില്ല .
പക്ഷെ ഗിരിക്കും മക്കൾക്കും അവളുടെ ഈ മാറ്റം അംഗീകരിക്കാൻ ആകുമായിരുന്നില്ല. ഇതിനൊരു പരിഹാരം കാണണമല്ലോ ഗിരി കാര്യമായി തന്നെ ആലോചിച്ചു . ഒടുവിൽ അയാൾ അവളുടെ ചേട്ടനായ വിജയനോട് കാര്യങ്ങൾ അവതരിപ്പിച്ചു.
ഓക്കേ. പക്ഷെ മാലു എന്നോടിതേവരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ. അവൾ ഈയിടെയായി എന്നും വിളിക്കുന്നതാ. അവൾ ആശുപത്രിയിലായ വിവരം പോലും ഞാൻ ഇപ്പോൾ ആണ് അറിയുന്നത് .നീ വിഷമിക്കണ്ട. ഒരു ദിവസം ഞാൻ അങ്ങ് വരാം. എന്നിട്ടു അവളോട് സംസാരിക്കാം . കാര്യങ്ങൾ എന്താണെന്നു എനിക്കും അറിയണമല്ലോ. വിജയൻ പറഞ്ഞു.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വിജയൻ അവരുടെ വീട്ടിൽ എത്തി
വിജയനെ കണ്ടതും മാലതി. ആഹാ ഏട്ടനോ? ഏട്ടൻ വരുന്ന കാര്യം ഒന്നും പറഞ്ഞില്ലല്ലോ. ഞാൻ ഇന്നലെ കൂടെ വിളിച്ചതല്ലേ ഉള്ളൂ. എന്നാൽ പിന്നെ ചേട്ടന് അച്ഛനെയും അമ്മയെയും കൂടെ കൂട്ടമായിരുന്നില്ലേ?
എനിക്കിവിടെ ടൗണിൽ വരെ വരേണ്ട ഒരു കാര്യം ഉണ്ടായിരുന്നു .എന്നാൽ പിന്നെ ഇവിടെ വന്നു നിന്നെ കൂടെ കണ്ടിട്ട് പോയേക്കാം എന്നും കരുതി. നിനക്ക് അച്ഛനെയും അമ്മയെയും കാണാണമെങ്കിൽ അങ്ങ് വന്നാൽ എന്താ ? ആ വയ്യാത്ത അവരെയും കൊണ്ട് ഞാൻ ഇത്രയിടം വരെ വരണോ? വിജയൻ ചോദിച്ചു.
ഞാൻ അടുത്ത ആഴ്ച അങ്ങോട്ടേക്ക് വരാം
എന്നോർത്തിരിയ്ക്കുകയായിരിന്നു .
ഉം, നീ ഇങ്ങനെ ഓർക്കാൻ തുണ്ടങ്ങിയിട്ടു കാലം കുറെ ആയല്ലോ. അത് പോട്ടെ നിനക്കെന്തവിശേഷം?
ഓ പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ല ചേട്ടാ. അങ്ങനെ പോകുന്നു. ബാങ്ക് വീട് ബാങ്ക് വീട്.ഇതാണ് എന്റെ ജീവിതം എന്ന് ഏട്ടനറിഞ്ഞു കൂടെ?
ഉം . ഗിരിയും മക്കളും എവിടെ?
മക്കൾക്കു ട്യൂഷൻ ഉണ്ട് അവരെ ആക്കാൻ പോയിരിക്കുവാ. ഗിരിയേട്ടൻ ഇപ്പോൾ എത്തും. ഏട്ടൻ ഇരിക്ക്. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം .
അതൊക്കെ പിന്നെ ആകാം. എനിക്ക് നിന്നോട് ചില കാര്യങ്ങൾ സംസാരിക്കാറുണ്ട്. നീ ഇവിടെ ഇരിക്ക് . അയാൾ അവളെ അവിടെ പിടിച്ചിരുത്തി.
നീ ഇന്നാള് ബാങ്കിൽ വച്ച് തല കറങ്ങി വീണായിരുന്നോ? എന്നിട്ടു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയോ?
ഓ അതോ . അതൊന്നു ബിപി കൂടിയതാ .പേടിക്കാൻ ഒന്നുമില്ല. അതു ആരോടും ഞാൻ പറഞ്ഞില്ല . അല്ല ഏട്ടൻ എങ്ങനെയാ ഇതറിഞ്ഞത്? ഗിരിയേട്ടൻ പറഞ്ഞോ?
ആ നീ പറഞ്ഞില്ലെങ്കിലും അവൻ പറഞ്ഞു. പക്ഷെ 2 ദിവസമേ ആയുള്ളൂ അവനും പറഞ്ഞിട്ട്.
ഓ അപ്പോൾ അതാണ് ഓടിപ്പെടച്ചുള്ള ഈ വരവിന്റെ കാരണം. അല്ലെ ഏട്ടാ അവൾ എന്തോ കള്ളത്തരം കണ്ടുപിടിച്ചിട്ടെന്നപോലെ ചിരിച്ചു.
എന്നിട്ടിപ്പോൾ എങ്ങനെ ഉണ്ട്? ഇതൊന്നും പറയാതിരിക്കാൻ പാകത്തിന് ഞങ്ങൾ ഒക്കെ നിനക്കന്യരായോ മോളെ?
എന്താ ഏട്ടാ ഇത്? അങ്ങനെ വിശേഷിച്ചൊന്നും ഇല്ലാത്തതു കൊണ്ടല്ലേ ഞാൻ പറയാതിരുന്നത്
ഉം. എല്ലാം നിന്റെ ഇഷ്ടം. അത് പോട്ടെ ഇപ്പോൾ നീ ഗിരി പറയുന്നതൊന്നും കേൾക്കുന്നില്ല. അവന്റെയും മക്കളുടെയും കാര്യത്തിൽ ഒന്നും ഒരു ശ്രദ്ധയും ഇല്ല .എല്ലാം നിന്റെ തന്നിഷ്ട പ്രകാരം എന്നൊക്കെ ആണല്ലോ ഞാൻ കേട്ടത്. എന്താ ഇത്? ഇങ്ങനെ ഒക്കെ ആണോ നിന്നെ ഞങ്ങൾ വളർത്തി വിട്ടത്?
ആരാ ഏട്ടാ ഇതൊക്കെ പറഞ്ഞത്? അവൾ അല്പം സങ്കടത്തിൽ ചോദിച്ചു .
വേറെ ആര് പറയാൻ? ഗിരി തന്നെ. നിനക്കെടെ ആയി വല്ലാത്തൊരു മാറ്റം എന്നും പറഞ്ഞു സങ്കടപ്പെട്ടു അവൻ കഴിഞ്ഞ ദിവസം എന്ന് വിളിച്ചിരുന്നു അപ്പോൾ ആണ് ഞാൻ വിവരം എല്ലാം അറിഞ്ഞത്. എന്താ മോളെ നിനക്ക് പറ്റിയയത് ?
എന്ത് വിവരം? ഇവിടെ എനിക്കൊന്നും പറ്റിയിട്ടില്ല.ഞാൻ ആരുടേയും കാര്യം നോക്കാതെയും ഇരുന്നിട്ടില്ല .ഇനി ഒന്നും പറ്റാതിരിക്കാൻ വേണ്ടി ഞാൻ സ്വയം ഒന്ന് ക്രമീകരിച്ചതാ ഇത്.
അയാൾ എന്തെന്ന അർത്ഥത്തിൽ അവളെ നോക്കി.
അവൾ തുടർന്നു ...
ഇവിടെ ഞാൻ വെറും ഒരു യന്ത്രം കണക്കെ ആണ്.ഈ വീട്ടിൽ പണി മുഴുവൻ ഞാൻ ചെയ്യണം. 2 പേരും ജോലിക്കു പോകുന്ന വീട് ആണ്.ഒരു ജോലിക്കാരിയെ വക്കാൻ പറഞ്ഞാൽ ഗിരിയേട്ടൻ സമ്മതിക്കില്ല.ഞാൻ ചെയ്യുന്ന അത്രയും വെടിപ്പു ജോലിക്കാരി വന്നാൽ കിട്ടില്ല എന്നാണ് ന്യായം . എന്നാലോ എന്നെ ഒരു കൈ സഹായിക്കുകയില്ല എത്രമാത്രം ബഹളം വച്ചിട്ടാണെന്നോ ഒരു വാഷിംഗ് മെഷീൻ വാങ്ങിവച്ചതു. മക്കൾ ഇത്രയും വലുതായി എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല . അവരെ കൊണ്ട് ഒരു കൈ സഹായവും ഇല്ല. എന്തങ്കിലും ഒന്ന് സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും എനിക്ക് പഠിക്കാൻ ഉണ്ട്. അതിനു സപ്പോർട്ട് ചെയ്യാൻ ഗിരിയേട്ടനും .നമ്മളും ഈ പഠനമൊക്കെ കഴിഞ്ഞിട്ടല്ലേ ഏട്ടാ വന്നത് ആ പഠനത്തിന്റെ ഒപ്പം ജീവിതത്തിലേക്ക് വേണ്ട കുറെ കാര്യങ്ങൾ കൂടെ നമ്മൾ പഠി ച്ചിരുന്നു. ഈ വീട്ടിൽ രാവിലെ 4 മണിക്ക് ഞാൻ തുടങ്ങുന്ന അങ്കമാണ്. അത് രാത്രി പത്തു പതിനൊന്നു വരെ നീളും. അവർക്കെല്ലാം അവരുടെ കാര്യങ്ങൾ സമയത്തിന് നടന്നുകൊള്ളണം. അതിനൊന്നും ഞാൻ ഒരു വീഴ്ചയും വരുത്താൻ പാടില്ല . എന്നാൽ എനിക്കു സുഖമാണോ എന്ന് ചോദിക്കക്കണോ എന്റടുത്തു വന്നിരുന്നു എന്റെ വിശേഷം ചോദിക്കക്കണോ ആരും ശ്രമിക്കാറില്ല. എനിക്കും ഇല്ലേ ഏട്ടാ കുഞ്ഞു കുഞ്ഞു സങ്കടങ്ങളും സന്തോഷവും ഒക്കെ പങ്കു വെക്കാൻ . അതൊക്കെ ഞാൻ ഇവരോടല്ലാതെ വേറെ ആരോടാ പറയുക? പക്ഷെ എന്നെ കേൾക്കാൻ മാത്രം ആരും ഇല്ല,.
ഞങ്ങൾ എല്ലാവരും കൂടെ ഒരുമിച്ചൊരു യാത്ര പോയത് എന്റെ ഓർമയിൽ പോലും ഇല്ല. ഓരോ പ്രാവശ്യം പറയുമ്പോഴും ഗിരിയേട്ടൻ ഓരോ ഒഴിവുകഴിവു പറയും. ഒരുമിച്ചൊരു സിനിമക്കോ ഔട്ടിങ്ങിനോ ഒന്നും പോകില്ല. മക്കൾക്കു അവുടെ ലോകം.ഗിരിയേട്ടന് ഗിരിയേട്ടന്റെ ലോകം. ഇതിനിടയിൽ ഞാൻ എന്ന ഒരു മനുഷ്യ ജന്മം ഇവിടെ ഉണ്ടെന്ന് പോലും ഇവരാരും ഓർക്കാറില്ല. അവൾ കരച്ചിലിന്റെ അങ്ങേ അറ്റത്തായിരുന്നു.
വീട്ടിൽ വന്നു അച്ഛനെയും അമ്മയെയും കാണണം എന്നൊക്കെ ഒരുപാടു കാലമായി ആഗ്രഹിക്കുന്നു. അതൊക്കെ ഗിരിയേട്ടനോട് പറഞ്ഞാൽ ആ തലയിലേക്ക് കയറില്ല .അത് കൊണ്ടാണ് ഞാൻ ഡ്രൈവിങ് പഠിക്കാം എന്ന് കരുതിയത്. അപ്പോൾ എനിക്ക് തനിച്ചാണെങ്കിലും വന്നു കാണാമല്ലോ. പിന്നെ അത്യാവശ്യം എനിക്കെവിടെ എങ്കിലും ഒന്ന് പോകാനൊക്കെ പറ്റുമല്ലോ. ഞാനും ഈ ബാങ്ക് അല്ലാതെ പുറം ലോകം ഒന്ന് കാണണ്ടേ ട്ടാ?
ഗിരിയേട്ടന് അസോസിയേഷൻ, അലുംനി എല്ലാം ആയി നല്ലൊരു സൗഹ്രദം ഉണ്ട്. പേരിനു പോലും എനിക്കാരും ഇല്ല. അതാ ഞാൻ റെഡിസെൻസ് അസോസിയേഷന്റെ മീറ്റിംഗിന് പോയത്. ഒരു അത്യാവശ്യത്തിനു വിളിച്ചാൽ അടുത്ത് പരിചയം ഉള്ള ആരെങ്കിലും വേണ്ടേ നമുക്കൊന്ന് കുറച്ചു നേരം വർത്തമാനം പറയാനും ചിരിക്കാനും ഒക്കെ ഒരിടം. അല്ലാതെ ഒരു സംഘടനാ പ്രവർത്തനത്തിനും പോയതല്ല ഞാൻ. ഇവിടെ ഗിരിയേട്ടനും മക്കൾക്കും അവർക്കിഷ്ടമുള്ളതൊക്കെ ചെയ്യാം. പക്ഷെ എനിക്ക് മാത്രം ഒന്നിനും പറ്റില്ല. ഇഷ്ടമുള്ള ടി വി പ്രോഗ്രാം കാണണോ ഇഷ്ടമുള്ള സിനിമ കാണാനോ ഒന്നും സമ്മതിക്കില്ല. എന്നാൽ എനിക്കിഷ്ടമുള്ള തയ്യൽ എങ്കിലും ചെയ്യാം എന്ന് കരുതിയാൽ അപ്പോൾ പറയുന്ന നീ ഇതും കൊണ്ടിരുന്നു വീട്ടിലെ കാര്യമോ മക്കളുടെ കാര്യമോ ഒന്നും നോക്കണ്ട എന്ന്. അവരുടെ കാര്യം മറന്നിട്ടാണോ ഏട്ടാ ഞാൻ എനിക്കിഷ്ടമുള്ള ഓരോ കാര്യങ്ങൾ ചെയ്യുന്നത്? ഗിരിയേട്ടന്റെ കൂടെ യും എന്റെ കൂടെയും വർക്ക് ചെയ്യുന്ന പല സ്ത്രീകളും കുടുംബത്തിന്റെ കാര്യം മറന്നിട്ടു ഇങ്ങനെ അവരുടെ സന്തോഷത്തിനു വേണ്ടി ഓരോ അസോസിയേഷൻ പ്രവർത്തനത്തിനും പോകും. ഞാൻ അങ്ങനെ ഒന്നും പോകുന്നില്ലല്ലോ. ഈ വീട്ടിൽ ഇരുന്നു അല്ലെ എനിക്കിഷ്ടമുള്ളതു ചെയ്യുന്നത്. അതിനു പോലും സമ്മതിക്കില്ല എന്ന് വച്ചാൽ ഞാൻ എന്താ ചെയ്യുക? ആർക്കും ഒരു ദ്രോഹവും ഞാൻ ചെയ്യുന്നില്ലല്ലോ ഏട്ടാ . അവൾ വിതുമ്പി...
കോളേജിൽ പ്രണയത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ഒക്കെ ഉള്ള വലിയവലിയ ക്ലാസുകൾ എടുക്കുന്ന ലെക്ചറിനു പക്ഷെ സ്വന്തം ജീവിതത്തിൽ അത് പ്രാവര്ത്തികമാക്കാന് പറ്റിയില്ല. എന്നോട് ഗിരിയേട്ടൻ ഒന്ന് സ്നേഹത്തോടെ സംസാരിച്ചിട്ട്, എന്റെ അടുത്ത് വന്നിരുന്നിട്ടു എന്നെ സ്നേഹത്തോടെ ഒന്ന് കെട്ടിപ്പിടിച്ചിട്ടു എത്ര നാളായി എന്ന് ഏട്ടനറിയാമോ? ഭാര്യ എന്നാൽ കാമം തീർക്കാൻ ഉള്ള ഉപകരണം മാത്രം അല്ല ഏറ്റവും. അവളുടെ ഉള്ളിലും ഉണ്ട് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു മനസ്സ്. പക്ഷെ അതാരും കാണുന്നില്ല എന്ന് മാത്രം. ഇനിയും ഇങ്ങനെ എല്ലാം ഉള്ളിലൊതുക്കി ജീവിച്ചാൽ എന്നെ അല്പം കഴിഞ്ഞു നിങ്ങൾ തന്നെ ഏതെങ്കിലും മെന്റൽ ഹോസ്പിറ്റലിൽ ആക്കേണ്ടി വരും എന്നെനിക്കു മനസ്സിലായി,.
മോളെ. നീ എന്തൊക്കെയാ ഈ പറയുന്നേ? വിജയൻ ദയനീയമായി ചോദിച്ചു .
ഇല്ല ഏട്ടാ ഏട്ടൻ പേടിക്കണ്ട. അങ്ങനെ ഒന്നും വരാതിരിക്കാൻ വേണ്ടിയാ ഞാൻ ഇങ്ങനെസ്വയം മാറാൻ ഒരു തീരുമാനം എടുത്തതാണ്. അല്ലാതെ ഗിരിയേട്ടന്റെയും മക്കളുടെയും കാര്യം മറന്നിട്ടൊന്നും അല്ല. ഇപ്പോഴത്തെ ട്രൻഡ് അനുസരിച്ചു ഇങ്ങനെ ഒക്കെ വരുമ്പോൾ സ്ത്രീകൾ വേഗം പുതിയ ഒരു കാമുകനെ തേടി പിടിച്ചു അവന്റെ കൂടെ പോവുക അല്ലെങ്കിൽ ഭർത്താവിനെയും മക്കളെയും കൊന്നിട്ട് ഇന്നലെ കണ്ട വേറെ ഒരുത്തന്റെ പോവുക ഇതൊക്കെ ആണല്ലോ. പക്ഷെ എന്റെ അച്ഛനും അമ്മയും ഗിരിയേട്ടന്റെ കൈയിൽ എന്നെ ഏല്പിച്ചത് അതിനു വേണ്ടി അല്ല എന്ന് നന്നായി ബോധ്യമുള്ള ഞാൻ ആ കണ്ണന്റെ മുന്നിൽ വച്ച് ഗിരിയേട്ടൻ എന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ ഒന്നേ പ്രാര്ഥിച്ചുള്ളൂ.. ഈ താലിയുടെ മാഹാത്മ്യം എന്നും നിലനിർത്താൻ എന്നെ അനുഗ്രഹിക്കാൻ കണ്ണാ എന്ന്. അതിനു വേണ്ടി ആണ് ഏട്ടാ ഞാൻ ഇങ്ങനെ ഒക്കെ ചെയ്തത്. മക്കൾ സ്വയം പര്യാപ്തരായില്ലെങ്കിൽ അത് നാളെ അമ്മയുടെ വളർത്തു ദോഷം ആകും. എനിക്കാ പഴി കേൾക്കാൻ വയ്യ ഏട്ടാ .ഇപ്പോൾ ഏട്ടന് മനസിലായില്ലേ ഏട്ടന്റെ മോൾ ഒരു തെറ്റും ചെയ്തി ട്ടില്ല എന്ന്. എനിക്ക് ഗിരിയേട്ടനും മക്കളും കഴിഞ്ഞേ ഉള്ളൂ എന്ത്. അവരുടെ കൂടെ ഒരുപാടുകാലം സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി ആണ് ഏട്ടാ ഞാൻ ഇങ്ങനെ. എനിക്ക് വേണ്ടി കൂടെ ഇതിനിടയിൽ ജീവിച്ചില്ല എങ്കിൽ അവരുടെ കൂടെ ഉള്ള ആ ജീവിതവും എനിക്കും നഷ്ടമാകും ഏട്ടാ. അതുകൊണ്ടാ ഞാൻ..
ഇതും പറഞ്ഞു അവൾ അയാളുടെ മുന്നിൽ നിന്ന് കൈകൂപ്പി കരഞ്ഞു. അത് കണ്ടു ഓടി ചെന്ന് അയാൾ വേഗം അവളെ ചേർത്ത് പിടിച്ചു അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.
എന്റെ മോൾ ഇനീ പേടിക്കണ്ട . നിനക്കൊരു തെറ്റും ചെയ്യാൻ പറ്റില്ല എന്നെനിക്കറിയാം മോളെ. പക്ഷെ ഗിരി അത് പറഞ്ഞപ്പോൾ സത്യം എന്താണെന്നു അന്വേഷിക്കേണ്ട ബാധ്യത ഈ ഏട്ടനില്ലേ മോളെ? നീ ഏട്ടനോട് ക്ഷമിക്കു മോളെ. അവനെ ഞാൻ കാര്യം പറഞ്ഞു മനസിലാക്കിക്കോളാം . മോൾ വിഷമിക്കണ്ട.
അപ്പോഴേക്കും ഗിരി കതക്‌തുറന്നു അകത്തേക്ക് കയറി. അയാളുടെ കലങ്ങിയ കണ്ണുകൾ വിളീച്ചു പറയുന്നുണ്ടായിരുന്നു അയാൾ അവൾ പറഞ്ഞത് മുഴുവൻ കേട്ടു എന്നും അതിലൂടെ അയാളുടെ തെറ്റിദ്ധാരണകൾ അയാൾക്കു മനസിലായി എന്നും. അതോടു കൂടെ അവർ തെറ്റുകൾ തിരുത്തി ഒരു സന്തുഷ്ട കുടുംബം നയിക്കാൻ തീരുമാനിച്ചു.
കൂടുമ്പോൾ ഇമ്പമുള്ളതാണല്ലോ കുടുംബം
*******